'എല്ലാ പേരുകളും രഹസ്യമാണ്, സര്‍ക്കാരിന്റെ പക്കലും പേരുകളില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാരിനോട് ചോദിച്ച് ഹൈക്കോടതി; 'നടപടിയില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചതടക്കം പാഴ്‌വേല

സമര്‍പ്പിച്ച് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ എന്തൊക്കെ നടപടിക്ക് സാധിക്കുമെന്നത് അടക്കം അറിയിക്കണമെന്നും സമ്പൂര്‍ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

സര്‍ക്കാരിനോട് സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതിനൊപ്പം നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചത് ഉള്‍പ്പെടെയുള്ളവ പാഴ്വേലയാകുമെന്ന് കൂടി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കവെ ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മിഷനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനാണു കമ്മിറ്റി വച്ചതെന്നും ഇതില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനാവില്ലെന്നും അത് അവരെ ബുദ്ധിമുട്ടിക്കലാക്കുമെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു. എല്ലാ പേരുകളും രഹസ്യമാണെന്നും സര്‍ക്കാരിന്റെ പക്കലും പേരുകളില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നിയമനടപടി എടുക്കാനാവുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മൊഴികള്‍ നല്‍കിയവര്‍ക്കു മുന്നോട്ടുവരാന്‍ പറ്റാത്ത സാഹചര്യമാണെന്നത് മനസിലാക്കുന്നതോടൊപ്പം കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനാവില്ലെന്നും കോടതി അംഗീകരിച്ചു കൊണ്ടാണ് എന്ത് നടപടി സാധ്യമാകുമെന്ന് ചോദിച്ചത്. സര്‍ക്കാരിന്റെ ധര്‍മസങ്കടം മനസ്സിലാകുമെന്നും എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് മനസിലാകുമെന്ന് അഭിപ്രായപ്പെട്ട കോടതി, എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ലേയെന്നു കോടതി ചോദിച്ചു. പോക്‌സോയാണെങ്കില്‍ നടപടിയെടുക്കാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി

ലൈംഗികാതിക്രമം ഉള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തുകയും സര്‍ക്കാരിനോട് എന്ത് നടപടി സാധ്യമാകുമെന്ന് ചോദിക്കുകയും ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമ്മിഷനെയും വിഷയത്തില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ബലാത്സംഗം, ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മൊഴികള്‍ നല്‍കിയവര്‍ക്ക് അതുമായി പൊതുസമൂഹത്തിലേക്ക് വരാന്‍ കഴിയാത്തവരാണ്. എന്നാല്‍ അവര്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടില്‍ രഹസ്യമാക്കിവച്ചിരിക്കുന്ന ഭാഗങ്ങളില്‍ കേസെടുക്കാന്‍ പറ്റിയ വസ്തുതകളുണ്ടോയെന്നു പരിശോധിച്ചശേഷം നടപടി സ്വീകരിക്കാന്‍ പറ്റില്ലേ എന്നും ആരാഞ്ഞു.കേസ് വീണ്ടും സെപ്റ്റംബര്‍ 10ന് പരിഗണിക്കും.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍