ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സംഭവം; 26ന് പന്തളത്ത് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം

ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ മാത്രമായി തീര്‍ത്ഥാടനം പരിമിതപ്പെടുത്തുന്നതായി അറിയിച്ചിരുന്നു.

ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ഇതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ചേരാന്‍ തീരുമാനമായത്. തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം.

വിഷയത്തില്‍ സമരപരിപാടികള്‍, ബോധവല്‍ക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം പത്തനംതിട്ട സിപിഎം ജില്ല കമ്മിറ്റിയും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.