കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരത്ത് കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നെയ്യാറ്റിന്‍കര മച്ചേല്‍ മണപ്പുറം ശരത് ഭവനില്‍ കൃഷ്ണപ്രിയയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കൃഷ്ണപ്രിയ മരിച്ചത്.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുത്തിവയ്പ്പിന് ശേഷം അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് കൃഷ്ണപ്രിയയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൃഷ്ണപ്രിയയ്ക്ക് അലര്‍ജി പരിശോധന നടത്താതെയാണ് ഇഞ്ചക്ഷന്‍ നല്‍കിയതെന്നാണ് ഭര്‍ത്താവ് ശരത്തിന്റെയും ബന്ധുക്കളുടെയും ആരോപണം. തുടര്‍ന്ന് ചികിത്സാ പിഴവ് ആരോപിച്ച് ശരത് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.