കളമശേരി സർക്കാർ പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷത്തിനായെന്ന് പ്രാഥമിക നിഗമനം. ഹോസ്റ്റലിലെത്തിയ അന്വേഷണ സംഘം കണ്ടത് കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന വിദ്യാർത്ഥികളെയാണ്. ഹോസ്റ്റലിൽ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചതിന്റെ ഞെട്ടലിലാണ് കേരള പൊലീസും.
ഡാൻസാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു. തൂക്കി വിൽപ്പനക്കുള്ള ത്രാസടക്കം കണ്ടെത്തിയെന്നും ഇത്രയധികം അളവിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു.
ഇന്നലെ രാത്രിയിൽ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു നിന്നു. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം ഇത്ര അധികം കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.