'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും എതിർത്തു'; വിമർശിച്ച് ശശി തരൂർ

കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് വിമർശിച്ച് ശശി തരൂർ എംപി. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തുവെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിച്ചുള്ള ബില്ല് നിയമസഭാ പാസാക്കിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തതെന്നും ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നതെന്നും അതിൽ അർത്ഥമില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി.

കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു. എന്തിനാണ് ഇത്ര വർഷം കാത്തിരുന്നത് എന്നാണ് ചോദ്യം. ഇപ്പോൾ ചെയ്തത് നന്നായി എന്നും തരൂർ പറഞ്ഞു. അതേസമയം ഇന്നലെയാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിച്ചുള്ള ബില്ല് നിയമസഭാ പാസാക്കിയത്. നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.