മാധ്യമങ്ങള്‍ തന്നെ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു; സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണെന്ന് സജി ചെറിയാന്‍

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് രാജി സന്നദ്ധത അറിയിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് തന്നെ വിളിച്ച് രാജി സന്നദ്ധത അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് രാജി ആവശ്യപ്പെടേണ്ടി വന്നില്ല ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിച്ചതായി മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജിത് വിഷയത്തില്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്നെ മാധ്യമങ്ങള്‍ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു. മൂന്ന് പെണ്‍മക്കളുടെ പിതാവാണ് താന്‍. തന്റെ വീട്ടില്‍ ഭാര്യയും അമ്മയുമുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.

താന്‍ പറഞ്ഞ കാര്യങ്ങളെ ചാനല്‍ ചര്‍ച്ചയിലിരുന്ന് ചിലര്‍ വളച്ചൊടിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല. ഇരയ്‌ക്കൊപ്പമാണ്. രഞ്ജിത് കത്ത് അയച്ചാല്‍ സര്‍ക്കാര്‍ രാജി അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. തനിക്ക് ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമാണെന്നും സജി ചെറിയാന്‍ അറിയിച്ചു.