ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ വീടുകളില്‍ നിന്നും നഞ്ചക്കും മൊബൈല്‍ ഫോണുകളും കണ്ടെത്തി പൊലീസ്

കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്. ഷഹബാസിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വിദ്യാര്‍ഥികളുടെയും വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിനായി വാട്സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും ഉണ്ടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുവേണ്ടി ഉപയോഗിച്ച ഫോണുകളാണ് പൊലീസ് നിലവില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഫോണുകള്‍ പരിശോധിക്കുന്നതിലൂടെ കുറ്റകൃത്യത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ ഇവര്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് കണ്ടെത്താനാകും.

ഷഹബാസിന്റെ മരണ കാരണം ആയുധം കൊണ്ട് തലയ്‌ക്കേറ്റ മര്‍ദ്ദനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസ് കണ്ടെത്തിയിരിക്കുന്ന നഞ്ചക്ക് ആക്രമണത്തിന് ഉപയോഗിച്ചതാണെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷക്കാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണുള്ളത്. അതേസമയം ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണെന്നും വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Read more

അതേസമയം, ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒബ്സര്‍വേഷന്‍ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി.