ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകില്ല; ഭയപ്പെടേണ്ടതായിട്ട് ഒന്നുമില്ല, സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമില്ല: എകെ ബാലൻ

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എകെ ബാലൻ. റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകില്ലെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും എകെ ബാലൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എകെ ബാലൻ.

റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി.

അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കും. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശമെന്നും അത് സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്. നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തത്. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജിമോന്‍ ഹര്‍ജി നല്‍കിയിരുന്നത്. മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. 62 പേജ് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്.