ആദ്യം ചൂരൽ കൊണ്ട് അടി, കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദനം; അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ

തൃശ്ശൂരിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്. അതേസമയം പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും അദ്ധ്യാപിക വാഗ്ദാനം ചെയ്തുവെന്നും സൂചനയുണ്ട്.

കുട്ടിയെ ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം പരാതി അടുത്തിടെ കൊച്ചിയിലും സമാന സംഭവമുണ്ടായി. ഉത്തരം പറയാത്തതിനെ തുടർന്ന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലെ അദ്ധ്യാപികയായിരുന്ന സീതാലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ അധികൃതർ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.