പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു, സഹോദരിയെ കാണാനില്ല

പറവൂരില്‍ വീടിന് തീപിടിച്ച് വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവതി മരിച്ചു. പെരുവാരം 11-ാം വാര്‍ഡ് പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദിന്റെ രണ്ട് പെണ്‍മക്കളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒരാളെ കാണാനില്ല. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശിവാനന്ദനും ഭാര്യ ജിജി മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. ഇളയ മകളായ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെ ശിവാനന്ദനും, ജിജിയും ഡോക്ടറെ കാണാനായി ആലുവയ്ക്ക് പോയിരിക്കുകയായിരുന്നു. 12 മണിയോടെ മൂത്ത മകള്‍ വിസ്മയ ഇവരെ വിളിച്ച് എപ്പോള്‍ വരുമെന്ന് അന്വേഷിച്ചു. ഉച്ച കഴിഞ്ഞ് എത്തുമെന്ന് അറിയിച്ചിരുന്നു.

വൈകിട്ട് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസിനേയും. ഫയര്‍ഫോഴ്‌സിനേയും, നഗരസഭാ അധികൃതരേയും വിവരം അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഇതില്‍ ഒരു മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിള ഭാഗത്ത് രക്തം വീണ പാടും മണ്ണെണ്ണയുടെ മണവും ഉണ്ടായിരുന്നു. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. മാലയുടെ ലോക്കറ്റ് വെച്ച് മരിച്ചത് വിസ്മയ ആണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇത് സ്ഥിരീകരിച്ചട്ടില്ല.

അതേസമയം രണ്ടാമത്തെ മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ ജിത്തുവിന്റെ സുഹൃത്തായ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.