സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചുവന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. അതിനാല്‍ ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി ചെറുക്കണം. ഹിന്ദുത്വ വര്‍ഗീയതയെ എതിര്‍ക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും എതിര്‍ക്കണം. അല്ലാത്ത പക്ഷം ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. സംസ്ഥാനത്തെ വലത് പക്ഷ സാംസ്‌കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കണം. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നുണ്ട്. ബി.ജെ.പി വേദികളില്‍ പോയി പ്രസംഗിക്കാന്‍ സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും യാതൊരു മടിയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ ഊതി വീര്‍പ്പിച്ചവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി മുന്നോട്ട് പോകും. തടസ്സങ്ങള്‍ നീക്കി പദ്ധതി നടപ്പിലാക്കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും, ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്നാണ് കൊച്ചിയില്‍ തുടക്കമാകുന്നത്. മറൈന്‍ ഡ്രൈവിലെ സമ്മേളന വേദിയായ ബി രാഘവന്‍ നഗറില്‍ ഇന്ന് രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം 10.30 ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 12.15ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാല് മണിക്ക് നവകേരള സൃഷ്ടിക്കായുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. 5.30 ഓടെ ഗ്രൂപ്പ് ചര്‍ച്ച ആരംഭിക്കും.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പാര്‍ട്ടി സമ്മേളനം എറണാകുളം ജില്ലയിലേക്ക് എത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് സമ്മേളനം. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടത്തുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപന റാലിയും ഇത്തവണ ഉണ്ടാകില്ല. പ്രതിനിധി സമ്മേളനത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കും. 23 നിരീക്ഷകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.