പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നാളെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയില്‍ അറിയിക്കും.

അതേസമയം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാദം. പ്രതിയായ പിപി ദിവ്യ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു.

Read more