'മുഖ്യമന്ത്രിക്ക് പിആറിൻ്റെ ആവശ്യമില്ല'; മാധ്യമങ്ങൾക്ക് അധിക്ഷേപം, വിവാദങ്ങളിൽ മന്ത്രി റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം കൊടുക്കാൻ പിആറിൻ്റെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് മന്ത്രിയുടെ പരാമർശം. അതേസമയം മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും റിയാസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തായിരുന്നു റിയാസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് റിയാസ് പറഞ്ഞു. എന്നാൽ ദി ഹിന്ദു പത്രത്തിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. അതേസമയം വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ റിയാസ് മാധ്യമങ്ങൾക്ക് നേരെയും വിമര്ശമുന്നയിച്ചു.

മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വിവാദ പ്രസ്താവന ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഖേദ പ്രകടനവുമായി ദ ഹിന്ദു രംഗത്തെത്തിയിരുന്നു.

അഭിമുഖത്തിലെ വിവാദമായ മലപ്പുറം പ്രസ്താവന നല്‍കിയത് പിആര്‍ ഏജന്‍സി ആണെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പതിപ്പിലൂടെ ആയിരുന്നു ഹിന്ദു ഖേദ പ്രകടനം നടത്തിയത്. കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാമെന്ന് അറിയിച്ച് സമീപിച്ചതെന്നും ഹിന്ദു അറിയിച്ചിട്ടുണ്ട്. പിണറായിയുടെ അഭിമുഖത്തിന് താഴെ നല്‍കിയിരിക്കുന്ന തിരുത്തിലൂടെയാണ് ഹിന്ദു ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത്, ഹവാല പരാമര്‍ശങ്ങള്‍ മുന്‍ വാര്‍ത്ത സമ്മേളനത്തിലേതാണെന്നും പിആര്‍ ഏജന്‍സി അറിയിച്ചിരുന്നതായി ഹിന്ദു വ്യക്തമാക്കി.