മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയും ആയ പി ഉണ്ണി രംഗത്ത്. ചുമതലയില്‍ നിന്നൊരാള്‍ ഒഴിവായാല്‍ കുടിയിറക്കമാണെന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണെന്ന് പി ഉണ്ണി വിമര്‍ശനം ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ഉണ്ണി എകെ ബാലനെതിരെ നിലപാടുമായി രംഗത്തെത്തിയത്. പാര്‍ട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എകെജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാര്‍ക്ക് സംഭവിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണെന്നും ഉണ്ണി കുറിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രായ പരിധിയെ തുടര്‍ന്ന് ഒഴിവായതിനെ തുടര്‍ന്ന് താന്‍ കുടിയിറക്കലിന്റെ വക്കിലാണെന്ന് ആരോപിച്ച് എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. എകെജി ഫ്‌ളാറ്റില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് അറിയിച്ചായിരുന്നു എകെ ബാലന്റെ പ്രതികരണം. ഇതേ തുടര്‍ന്നാണ് പി ഉണ്ണി വിമര്‍ശനവുമായി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ‘കുടിയിറക്കല്‍’ ഇല്ല.
സ്വന്തം കാര്യത്തേക്കാള്‍ വലുതായി പാര്‍ട്ടി താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കണം എന്നാണ് അനേക കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശീലങ്ങളിലൂടെ പഠിച്ച ഏറ്റവും വലിയ കാര്യം. അതിനാല്‍ സ്വകാര്യ വിചാരങ്ങള്‍ പൊതു സമൂഹവുമായി പങ്ക് വച്ചു ശീലിച്ചിട്ടില്ല. ആത്മകഥയൊക്കെ എഴുതി പ്രസിദ്ധീകരിക്കാന്‍ അത്രക്ക് വലിയ ആളാണെന്നും ഇത് വരെ തോന്നിയിട്ടില്ല.
1960 കളുടെ ആദ്യ പകുതിയില്‍ പാര്‍ട്ടി അംഗമായി. എന്നാല്‍ അതിനും എത്രയോ മുന്‍പ് തീരെ ചെറിയ പ്രായത്തില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് പാര്‍ട്ടി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ദീര്‍ഘനാള്‍ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ഞാന്‍ മാത്രമല്ല ; അനേകം കമ്മ്യൂണിസ്റ്റ് കാരുണ്ട്. എഴുപതുകളുടെ അവസാനം DYFI യുടെ പൂര്‍വ്വരൂപമായിരുന്ന KSYF ന്റെ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്ന് പ്രവര്‍ത്തന കേന്ദ്രം പാലക്കാടായി.
DYFI രൂപീകരിച്ചപ്പോള്‍ ആദ്യ ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിര്‍വ്വഹിച്ചു. പിന്നീട് പാര്‍ട്ടി താലൂക്ക് കമ്മിറ്റികള്‍ വിഭജിച്ചു ഏരിയാ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോള്‍ ആദ്യം മലമ്പുഴ ഏരിയാ കമ്മിറ്റിയുടെയും, പിന്നീട് പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985 മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് വീണ്ടും ജില്ലാ കേന്ദ്രത്തില്‍ നിന്നായിരുന്നു പ്രവര്‍ത്തനം. അക്കാലത്തായിരുന്നു ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണം നടന്നത്. പിന്നീട് CITU ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അപ്പോഴാണ് ഇപ്പോഴത്തെ CITU ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മിച്ചത്.
സഖാവ് എം. ചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് 1998 ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചുമതലയില്‍ പ്രവര്‍ത്തിച്ചു. 2012 വരെ 14 വര്‍ഷം ആ ചുമതല തുടര്‍ന്നു. ജില്ലയിലെ പാര്‍ട്ടി ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷം ഒറ്റപ്പാലം MLA ആയി പ്രവര്‍ത്തിക്കാനും പാര്‍ട്ടി അവസരം നല്‍കി. 75 വയസ്സ് പൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി. ഇപ്പോള്‍ എന്റെ വീട്ടില്‍ താമസിക്കുന്നു. സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കായി നിര്‍വഹിക്കുന്നു. സഖാക്കള്‍ പി പി കൃഷ്ണന്‍, ശിവദാസമേനോന്‍, എം. ചന്ദ്രന്‍ (അവരൊന്നും ഇപ്പോള്‍ ജീവിച്ചിരിക്കാത്തത് ഒരു കണക്കിന് നന്നായി) ഒക്കെ ഇത് പോലെ പാര്‍ട്ടി ചുമതലകളില്‍ നിന്നൊഴിവായി സ്വന്തം വീടുകളില്‍ താമസിച്ചു സാധ്യമായ സേവനം പാര്‍ട്ടിക്ക് നല്‍കി കൊണ്ടിരുന്നു. ചുമതലകള്‍ ഒഴിഞ്ഞ എനിക്ക് എന്നെ ‘കുടിയിറക്കി’ എന്ന് തീരെ തോന്നിയിട്ടില്ല.
ഞങ്ങളുടെ പ്രവര്‍ത്തനാരംഭ കാലം മുതല്‍ തന്നെ ‘കുടിയിറക്കല്‍’ ഒരു നിഷിദ്ധ പ്രയോഗമായിരുന്നു. അതിലൊരു ‘ഫ്യൂഡല്‍’ രാഷ്ട്രീയ അംശമുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ് കാര്‍ ഉപയോഗിക്കാത്തൊരു പ്രയോഗമാണത്. ചുമതലയില്‍ നിന്നൊരാള്‍ ഒഴിവായാല്‍ ‘കുടിയിറക്ക’ മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണ്. പാര്‍ട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാര്‍ക്ക് സംഭവിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണ്.
എല്ലാറ്റിലും വലിയ ത്യാഗം രക്തസാക്ഷിത്വം തന്നെയാണ്. അതാണല്ലോ കമ്മ്യൂണിസ്റ്റ് കാര്‍ എപ്പോഴും ആദ്യം രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് വിളിക്കുന്നത്. വ്യക്തിപരമായ നിരാശകളില്‍ പോലും കമ്മ്യൂണിസ്റ്റ്കാര്‍ രക്ത സാക്ഷികളെയാണ് ഓര്‍ക്കുക! അങ്ങനെ ഓര്‍ക്കാന്‍ പാലക്കാട് ജില്ലയില്‍ എത്രയോ അനുഭവങ്ങള്‍ ഉണ്ടല്ലോ ജില്ലയിലെ പ്രസ്ഥാനത്തിന്റെ സല്‍ഫലങ്ങള്‍ മാത്രം അനുഭവിച്ചു ജീവിച്ചവര്‍ക്ക് അതൊന്നും ഓര്‍മ്മയില്‍ വരാതെ പോകുന്നതില്‍ അത്ഭുതമില്ല.
രക്തസാക്ഷികള്‍ തന്നെയാണ് എന്നും ശക്തി ദുര്‍ഗ്ഗങ്ങള്‍.
–
പി ഉണ്ണി.