തിരുവല്ലയിൽ എംഡിഎംഎ കേസിൽ പിടിയിലായ പ്രതി കച്ചവടത്തിന് ഉപയോഗിച്ചത് സ്വന്തം മകനെയെന്ന് പൊലീസ്. പത്തുവയസുകാരനായ മകൻ്റെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവയ്ക്കും. ഇത്തരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി വിൽപന നടത്തിയെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലാണ് കൂടുതൽ ലഹരി വിൽപന നടത്തിയതെന്നും പൊലീസ് അറിയിച്ചു.
മൂന്നര ഗ്രാം എംഡിഎംഎയുമായാണ് തിരുവല്ല സ്വദേശിയായ 39കാരനെ പൊലീസ് പിടികൂടിയത്. ഇയാൾ നൽകിയ മൊഴിയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പത്ത് വയസുകാരനായ മകന്‍റെ ശരീരത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കും. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നു.
അതേസമയം അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു. എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണെന്നും ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു.