തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിംങ് അല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്‌തതിന് തെളിവുകളൊന്നും ഇല്ല. ആത്മഹത്യയുടെ കാരണം റാഗിംങ് അല്ല, കുടുംബപ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുത്തൻകുരിശ് പൊലീസ് ആലുവ എസ്‌പിക്ക് സമർപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചാടി ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളിൽ നിന്ന് നേരിട്ട ക്രൂരമായ റാഗിംങാണ് തൻ്റെ മകൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിൻ്റെ മാതാവ് രംഗത്തെത്തുകയായിരുന്നു.
മറ്റ് കുട്ടികളിൽ നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റിൽ തല താഴ്ത്തിവച്ച് ഫ്ലഷ് ചെയ്യുന്നതുൾപ്പെടെയുള്ല പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നിറത്തിൻ്റെ പേരിലും കുട്ടി കളിയാക്കലുകൾക്ക് വിധേയനായെന്നും ആരോപണമുയർന്നിരുന്നു. പിന്നാലെ സ്കൂളിനും പ്രിൻസിപ്പലിനുമെതിരെ വലിയ രീതിയിലുള്ല പ്രതിഷേധങ്ങൾ ഉയർന്നു.
മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിംങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം, മിഹിറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് പിതാവ് ആദ്യം പരാതി നൽകിയിരുന്നു. പിന്നാലെയാണ് റാഗിംങ് ആരോപണം ഉന്നയിച്ച് മാതാവ് പൊലീസിൽ പരാതിപ്പെട്ടത്.
Read more
മാതാവിനും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന മകൻ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നമുള്ലതായി മകൻ പറഞ്ഞിട്ടില്ലെന്നും പിതാവ് ഷഫീഖ് മാടമ്പാട്ട് പറഞ്ഞിരുന്നു. മിഹിർ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. മിഹിറുമായുള്ല ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളടക്കം വച്ചുകൊണ്ടാണ് പിതാവ് പരാതി നൽകിയിരുന്നത്.