ഒടുവില്‍ മന്ത്രി ഉണര്‍ന്നു; തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും; ഉറപ്പുമായി മുഹമ്മദ് റിയാസ്

തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് സെക്രട്ടറി നേരിട്ട് മേല്‍നോട്ടം വഹിക്കും. പ്രവൃത്തി നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചീഫ് എന്‍ജിനീയര്‍ ഓരോ രണ്ടാഴ്ചയും നേരിട്ട് സൈറ്റില്‍ പോയി പരിശോധിച്ച് മന്ത്രിക്കും സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കുകയും വേണം. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജനപ്രതിനിധികളുമായി കൃത്യമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ പരിഹരിച്ച് നിര്‍മാണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം.

മന്ത്രിയുടെ ഓഫീസ് നേരിട്ട് മാസത്തില്‍ ഓരോ തവണ വിലയിരുത്തല്‍ യോഗം നടത്തും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് സെക്രട്ടറി വരും ദിവസങ്ങളില്‍ റോഡുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും.

ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ 33.45 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം വരുന്ന ഒക്ടോബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. പ്രാദേശിക ജനപ്രതിനിധികളും ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത് ഇതിനാവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. തൃശൂര്‍-കുറ്റിപ്പുറം 33.23 കിലോമീറ്റര്‍ റോഡ് പ്രവൃത്തിയില്‍ പുരോഗതി ഉണ്ടാകാതെ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കരാറുകാരെ നീക്കം ചെയ്തിരുന്നു.

പുതിയ ഡിപിആറിന് അനുമതി നേടി ഓഗസ്റ്റ് ഒന്നിനു മുന്‍പ് പ്രവൃത്തി റീടെന്‍ഡര്‍ ചെയ്ത് 2025 ഓഗസ്റ്റോടെ പൂര്‍ത്തിയാക്കുംവിധം ക്രമീകരിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതുവരെ റോഡ് ഗതാഗതയോഗ്യമാക്കി നിലനിര്‍ത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കെഎസ്ടിപി ചെയ്യും. ഇതിനായി നിലവില്‍ അനുവദിച്ചിട്ടുള്ള 29 ലക്ഷം രൂപ പോരാതെ വന്നാല്‍ ആവശ്യമായ അധിക തുക നല്‍കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃശൂര്‍- കുറ്റിപ്പുറം റോഡ് തകര്‍ന്നു കിടന്നതിനാല്‍ മുഖ്യമന്ത്രി വഴിമാറി പോയിരുന്നു. ഇതു വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.