തൃശൂര്‍പൂരം അലങ്കോലപ്പെട്ടിട്ടില്ല; നടക്കുന്നത് അതിശയോക്തിപരമായ പ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി

തൃശൂര്‍പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്.

സംഭവിച്ചതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നതെന്നും പത്രക്കുറിപ്പില്‍ ചോദിക്കുന്നു. പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്.

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.

അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.

ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വര്‍ഷങ്ങളില്‍ കുറ്റമുറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Latest Stories

വിനീഷ്യസ് ജൂനിയറിനെ അവസാന നിമിഷം തള്ളി; ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി റയൽ മാഡ്രിഡ്

സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്

പറഞ്ഞതെല്ലാം നുണയോ? പൂര വിവാദത്തില്‍ വിയര്‍ത്ത് സുരേഷ്‌ഗോപി; നടനെആംബുലന്‍സിലാണ് എത്തിച്ചതെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍

സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക് കാലിക്കറ്റിനെ തകർത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി

മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടം സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍

1990ന് ശേഷം മെക്‌സിക്കോയിൽ ഫെരാരിയുടെ ആദ്യ ജയം സ്വന്തമാക്കി കാർലോസ് സെയിൻസ്

പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല; പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ്‌ഗോപി

ബാലൺ ഡി ഓറിൽ ഗംഭീര ട്വിസ്റ്റ്! അവാർഡ് ദാന ചടങ്ങിൻ്റെ തലേദിവസം ഫലങ്ങൾ ചോർന്നു

'ഇത് പിള്ളേര് കളിയല്ല'; സോഷ്യല്‍ മീഡിയയില്‍ തീ പാറിച്ച് 'മുറ' ട്രെയിലര്‍; സുരാജും പിള്ളേരും പൊളിയെന്ന് നെറ്റിസണ്‍സ്

'പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍'; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍