എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി; റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിൻ്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. അഡീഷണൽ ഡയറക്ടറുൾപ്പെടെ ഉന്നത ഉദ്യേഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നു. വകുപ്പ് ഡയറക്ടറിൻ്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്.

എംടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പിനോട് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്. എം ടിയുടെ വിയോഗത്തിൽ സർക്കാർ പരിപാടികൾ മാറ്റാൻ നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചായിരുന്നു മൃഗസംരക്ഷണ് വകുപ്പിന്റെ പരിപാടി. ജില്ലയിലെ ഫാം തൊഴിലാളികൾക്കാണ് പേരൂർക്കടയിൽ പരിശീലനം സംഘടിപ്പിച്ചത്.

ഉദ്ഘാടകയായ മന്ത്രി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല. തിരുവനന്തപുരം പേരൂര്‍ക്കട ലൈവ് സ്റ്റോക്ക് ട്രേഡിംഗ് സെൻ്ററിൽ ഫാമുകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടിയാണിത്. അതേസമയം രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് എം ടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.