കരിങ്കൊടി കാണിച്ചവരോട് ഗതാഗതമന്ത്രിയുടെ മധുര പ്രതികാരം; മൂന്നാറിലെ ടാക്‌സികളില്‍ നാലുദിനം അരിച്ച് പെറുക്കി പരിശോധന; 300 കേസും, എട്ട് ലക്ഷം പിഴയും ഈടാക്കി എംവിഡി

ഗതാഗതമന്ത്രി ഗണേഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ച മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കഷ്ടകാലം. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ മേഖലയില്‍ നടത്തിയ വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ 300 കേസുകളാണ് എടുത്തിരിക്കുന്നത്. നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എട്ടുലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.

ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കേസുകളില്‍നിന്നായി എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ടാക്‌സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിന്റെ പേരിലാണു കൂടുതല്‍ കേസുകളും. മീറ്റര്‍ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകള്‍ക്കും പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയ വാഹനങ്ങള്‍ക്കും പിഴയിട്ടു.

ചൊവ്വ മുതല്‍ വെള്ളിവരെ മൂന്നാര്‍ മേഖലയില്‍ ഇടുക്കി ആര്‍ടിഒ പി.എം.ഷബീര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടര്‍ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ മന്ത്രിക്കു സമര്‍പ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തിയ 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ഡെക്കര്‍ ബസിനെതിരേ സമരവുമായി മൂന്നാറിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ ഉദ്ഘാടന ദിവസം രംഗത്ത് എത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രാ സര്‍വീസുകള്‍ അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുകയും മന്ത്രി ഗണേശനുനേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നാറിലെ എല്ലാ ടാക്‌സികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എംവിഡിയോട് മന്ത്രി ഗണേഷ് നിര്‍ദേശിച്ചത്.