ആർഎസ്എസിനെതിരായ തുഷാർ ഗാന്ധിയുടെ പരാമർശത്തിൽ നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്നതാണ് വിയോജിക്കാനുള്ള അവകാശം. ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ ആർഎസ്എസുകാർ പ്രതിഷേധിക്കാതിരിക്കില്ല. ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തുഷാർ ഗാന്ധി, മഹാത്മാ ഗാന്ധിയെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നയാളാണ്. തുഷാർ ഗാന്ധി പ്രസംഗിച്ചപ്പോൾ അതെ വേദിയിൽ പ്രതിഷേധിക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്. കണ്ണൂരിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ച വേദിയിൽ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയില്ലേ. തുഷാർ ഗാന്ധിയെ ആരും സ്റ്റേജിൽ കയറി ആക്രമിച്ചില്ലല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.
തുഷാർ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരേ ജനുസ്സ്. ഭരണഘടന കയ്യിൽ പിടിച്ചാണ് നടപ്പ്. തുഷാർ ഗാന്ധി കഴിഞ്ഞ 20 കൊല്ലമായി മത്സരിക്കാൻ നടക്കുന്നു. കോൺഗ്രസ് ടിക്കറ്റ് കൊടുത്തിട്ടില്ല. പിന്നാലെ നടന്നിട്ടും മത്സരിക്കാൻ ടിക്കറ്റ് കൊടുക്കാത്ത കോൺഗ്രസാണ് തുഷാർ ഗാന്ധിയെ അപമാനിക്കുന്നത്. കോൺഗ്രസുക്കാർക്ക് പകൽ ഗാന്ധി തൊപ്പി. രാത്രി ഏഴ് മണി കഴിഞ്ഞാൽ അവരെ എവിടെ കാണുമെന്ന് എല്ലാവർക്കും അറിയാമെന്നും മുരളീധരന്‍ പരിഹസിച്ചു.
നെയ്യാറ്റിൻകരയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തുഷാർ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആദരിച്ചു.