സീറോ - മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം'; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് കൈമാറി ആലഞ്ചേരി അനുകൂലികള്‍; തമ്മിലടി രൂക്ഷം

സീറോ – മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്ന് വിമത വിഭാഗം വൈദികര്‍ പറയുന്നു.

സഭയിലെ രണ്ട് ബിഷപ്പുമാരും, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസിലെ പ്രതികളായ വൈദികരും, ഭൂമി വില്‍പന കുംഭകോണത്തില്‍ ആലഞ്ചേരിക്കെതിരെ ആരോപണം ഉയര്‍ത്തിയ വൈദികനുമെതിരെയാണ് പരാതി. ഇവര്‍ രാജ്യദ്രോഹികളായ ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നവരാണെന്നും, ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കാണിച്ച് കര്‍ദിനാള്‍ അനുകൂലികളാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി കൈമാറിയിരിക്കുന്നത്.

അതേസമയം, വൈദീകപട്ടം നല്‍കുന്ന വൈദികര്‍ സഭയുടെ ഔദ്യോഗിക കുര്‍ബാന ചൊല്ലണമെന്നത് നിസ്തര്‍ക്കമാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കി. സുന്നഹദോസ് അംഗീകരിച്ചതും മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നതുമായ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീളുന്നതെന്നും സഭ വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ക്ക് പൗരോഹിത്യപട്ടം നല്‍കണമെന്നുതന്നെയാണ് നിലപാട്. ഏകീകൃത കുര്‍ബാനയര്‍പ്പണം പൂര്‍ണമായും നടപ്പാക്കാത്ത സാഹചര്യമാണ്

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലവിലുള്ളത്. കുര്‍ബാന വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശികതാല്‍പ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ അര്‍പ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങള്‍ അംഗീകരിച്ച് ഒന്നിച്ചുനീങ്ങണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരുപ്പട്ടം സ്വീകരിക്കേണ്ടവര്‍ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാര്‍പാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.
സീറോമലബാര്‍സഭയില്‍ അഭിഷിക്തരാകുന്ന വൈദികര്‍ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുര്‍ബാന ചെല്ലണം എന്നത് നിസ്തര്‍ക്കമായ കാര്യമാണെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.