വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

വടകരയില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തിലുണ്ടായ സ്ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് തുടര്‍ച്ചയായി വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജയ്ക്കും മലയാള സിനിമയിലെ അഭിനയ പ്രതിഭയായ മഞ്ജുവാര്യര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്.

വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശൈലജ മതവിരുദ്ധയായി മുദ്ര കുത്തുന്നതിനുള്ള വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പ്രചരണങ്ങളും വ്യാപകമായി ഈ മണ്ഡലത്തിലുണ്ടായി. ഇത്തരം പ്രചരണങ്ങള്‍ നടത്തിയവരെ പിന്തുണയ്ക്കുന്നതിനായി യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

യുഡിഎഫിന്റെ നേതാക്കളും, സ്വയം വിപ്ലവകാരികളായി പ്രഖ്യാപിക്കുന്നവരും ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇത് യുഡിഎഫില്‍ രൂഢമൂലമായിത്തീര്‍ന്ന ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നതാണ്.

സാംസ്‌കാരിക കേരളത്തിന്റെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോഴാണ് ഇതിനെ തള്ളിപ്പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രസ്താവന നാടകങ്ങള്‍ അരങ്ങേറിയത്. വടകരയില്‍ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ – സ്ത്രീ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു.