മന്ത്രിമാര്‍ പറഞ്ഞത് പച്ചക്കള്ളം; മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ടൂറിസം വകുപ്പ് ബാറുടമകളുടെ യോഗം വിളിച്ചു; സര്‍ക്കാരിനോട് ആറു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് അദേഹം പറഞ്ഞു.

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളും സതീശന്‍ ചോദിച്ചു.

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളും സതീശന്‍ ചോദിച്ചു.

1) മദ്യനയം രൂപീകരിക്കുന്നതില്‍ ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് ഇടപെട്ടത് എന്തിനാണ്?

2)ടൂറിസം വകുപ്പ് അനാവശ്യമായ തിടുക്കം കാണിച്ചത് എന്തിനാണ്?

3) ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്ന് മന്ത്രിമാര്‍ കള്ളം പറഞ്ഞത് എന്തിന്?
4) എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയത് അഴിമതി മറച്ചുപിടിക്കാനാണോ?

5) കെ.എം മാണിക്കെതിരേ ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാതൃക എന്തുകൊണ്ട് പിന്തുടരുന്നില്ല?
6) മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണ്? എന്നീ ചോദ്യങ്ങളാണ് സതീശന്‍ ഉന്നയിച്ചത്.

അതേസമയം, മദ്യനയത്തില്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ചൊവ്വാഴ്ച ടൂറിസം വകുപ്പ് ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

അന്നത്തെ യോഗത്തില്‍ ഡ്രൈഡേ മാറ്റുന്നതിനെക്കുറിച്ചും ബാറിന്റെ സമയപരിധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് പണപ്പിരിവിന് നിര്‍ദേശം നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.