'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു.

2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയതെന്നും കുറ്റപത്രത്തിലുണ്ട്.

എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു. പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം.

കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ്എഫ്ഐഒ കുറ്റപത്രം നൽകിയത്. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ.