'അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല; മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മൊഴി വ്യാജം'; എസ്എഫ്ഐഒക്കെതിരെ ആദ്യ പ്രതികരണവുമായി വീണ വിജയന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മൊഴി അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. എസ്എഫ്ഐഒക്ക് ഇങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ല. താനോ എക്സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ പറഞ്ഞു.

മാധ്യമങ്ങളില്‍ ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, ഇപ്പോഴുള്ളത് വാസ്തവ വിരുദ്ധ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും വീണ വിജയന്‍ കുറിപ്പിലൂടെ വ്യക്തമാക്കി.

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രം. കുറ്റപത്രത്തിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതു തള്ളിയാണ് ഇപ്പോള്‍ അവര്‍ രംഗത്തെത്തിയത്.

അതേസമയം, സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ എസ്എഫ്ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് പങ്കാളിയും മന്ത്രിയുമായ മുഹമ്മദ് റിയാസും പറഞ്ഞു. വാര്‍ത്ത തെറ്റാണെന്നും ഇല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നല്‍കിയ മൊഴി എന്താണോ അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ബാക്കിയൊക്കെ കോടതിയില്‍ നില്‍ക്കുന്ന കാര്യമാണെന്നും വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് വീണ മൊഴി നല്‍കിയതായുളള എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിശദാംശമാണ് പുറത്തുവന്നത്. ചെന്നൈ ഓഫീസില്‍ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങളാണ് വാര്‍ത്തയായി വന്നത്.

വായ്പാത്തുക വക മാറ്റി മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ക്രമക്കേട് കാട്ടിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആര്‍എല്ലില്‍ നിന്ന് പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ വായ്പയെടുത്ത് വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

Read more

സിഎംആര്‍എല്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക്കിനും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.