വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേര്‍ക്കും വിട നല്‍കി നാട്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഞ്ച് പേര്‍ക്കും വിട നല്‍കി നാട്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയതോടെ വികാര നിര്‍ഭരമായ കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. അഫാന്‍ എന്ന 23 കാരന്റെ കൊടും ക്രൂരതയ്ക്ക് ഇരയായി അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന, മുത്തശ്ശി സല്‍മാബീവി, സഹോദരന്‍ അഫ്സാന്‍, അഫാന്‍ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫര്‍സാനയുടെ സംസ്‌കാര ചടങ്ങുകളാണ് ആദ്യം പൂര്‍ത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫര്‍സാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്.

പൊതുദര്‍ശനത്തിന് ശേഷം ചിറയന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മറ്റുള്ളവരുടെ സംസ്‌കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ്. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സല്‍മാബീവിയുടേയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകളാണ് ഇവിടേക്കെത്തിയത്.

അഞ്ചുപേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാവരുടെയും തലയില്‍ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ടെന്നും അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോരുത്തരുടെയും തലയില്‍ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയില്‍ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍സുഹൃത്തിന്റെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.