സിപിഐഎം കണ്ണുരുട്ടിയപ്പോള്‍ വിഎസിന് 'കാല്‍മുട്ടു വേദന'; വീഡിയോയിലൂടെ പാര്‍ട്ടി വേലി പൊളിച്ച് സിപിഐ സമ്മേളനത്തില്‍ താരമായി

സിപിഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഫാസിസ്റ്റ് വിരുദ്ധസമ്മേളനത്തില്‍ ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിലക്കിനെ തുടര്‍ന്നാണ് വിഎസ് കാല്‍മുട്ടിനു വേദനയാണ് എന്ന കാരണം കാണിച്ച് പിന്മാറിയത്. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം- സിപിഐ ചേരിപ്പോര് രൂക്ഷമായ എറണാകുളം ജില്ലയില്‍ സിപിഐ സമ്മേളത്തിന വിഎസ് എത്തുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

സിപിഐഎം ജില്ലാ സമ്മേനത്തില്‍ വിഎസിന് ക്ഷണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സിപിഐ സമ്മേളനത്തിന് വിളിച്ചത് വിവാദമായിരുന്നു. സിപിഐ സമ്മേളനം പരിപാടി വിശദ്ധികരിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. സമ്മേളനം കഴിയുന്നതോടെ സിപിഐഎമ്മില്‍ നിന്ന് സിപിഐയിലേക്ക് ഒഴുക്കുണ്ടാകുമെന്ന സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പരാമര്‍ശവും സിപിഐഎം നേതൃത്വത്തെ ചൊടിപ്പിച്ചു.

ജില്ലയിലെ സിപിഐ പരിപാടികളില്‍ മുമ്പും വി.എസ്. പങ്കെടുത്തിട്ടുണ്ട്. അതു തടയാന്‍ സ്വന്തം പാര്‍ട്ടി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും വിഎസ് വഴങ്ങിയിരുന്നില്ല. ഇക്കുറി സി.പി.ഐയുടെ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ വിഎസിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം. ജില്ലാനേതൃത്വം സംസ്ഥാനനേതൃത്വത്തിനു കത്തെഴുതി. എതിര്‍പ്പവഗണിച്ച് വിഎസ് എത്തുമെന്ന വിശ്വാസത്തിലായിരുന്നു സിപിഐ നേതൃത്വം. എന്നാല്‍, സമ്മേളനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കാല്‍മുട്ടിനു വേദനയുയാതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.