തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്ക്; അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല, ലക്ഷ്യം രാഷ്ട്രീയമെന്ന് വിഎസ് സുനിൽ കുമാർ

തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. അതേസമയം പൂരം കലക്കിയതിന് എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ലെന്നും പി വി അൻവർ പറഞ്ഞ വിവരമേ ഉള്ളൂ എന്നും സുനിൽ കുമാർ പറഞ്ഞു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം കലക്കിയത്. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണമെന്നും സുനിൽകുമാർ പറഞ്ഞു.

ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറഞ്ഞു.