ആറ് മാസം സമയം തരാം, എല്ലാവരേയൊന്നും വേണ്ട, മദ്യപാനിയായ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാന്‍ പറ്റുമോ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച്‌ വിടി ബല്‍റാം

മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാന്‍ മിസ്റ്റര്‍ എം വി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം.
രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതു തലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതെന്ന് വിടി ബല്‍റാം പറഞ്ഞു.

നേരത്തെ, മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ല. ബാലസംഘത്തിലൂടെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് തങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അഭിമാനത്തോടെയാണ് ലോകത്തോട് താനിത് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരുള്ള നാടാണ് കേരളം. അപ്പോള്‍ മദ്യപാനത്തെ ശക്തിയായി എതിര്‍ക്കുക. സംഘടനാപരമായ പ്രശ്‌നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കില്‍ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.