റോബോർട്ട് സ്ക്രീനിൽ കണ്ടത് ജോയിയുടെ ശരീരഭാഗം? സ്‌കൂബാ സംഘം ടണലിനുള്ളിലേക്ക്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനിൽ കണ്ടെത്തിയെന്ന് സൂചന. സ്ഥിരീകരിക്കാനായി സ്‌കൂബാ സംഘം ടണലിന് അടിയിലേക്ക് പോവുകയാണിപ്പോള്‍. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ നേരിയ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്യാമറിയില്‍ പതിഞ്ഞ ദൃശ്യം അവ്യക്തമായതിനാല്‍ തന്നെ എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. സ്കൂബ ടീമിന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തേക്കാണ് നീങ്ങുന്നത്. കൂടുതല്‍ ടീം ടണലിലേക്ക് ഇറങ്ങിയിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജോയിയെ കണ്ടെത്താനാകുമോയെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്.

മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.