ബാലഗോപാൽ തേച്ചപ്പോൾ പെട്ടതാര്? ഭൂനികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ കൂട്ടിയില്ല...അത്ര ജനപ്രിയമല്ലാത്ത കേരള ബജറ്റ്

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ഭൂ നികുതി കുത്തനെ കൂട്ടി, കോടതി ഫീസ് കൂടി, ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കൂട്ടി. 2025ലെ കേരള ബജറ്റ് പരിശോധിക്കുമ്പോൾ സാധാരണക്കാരനെ കാര്യമായി ബാധിക്കുന്ന പല തീരുമാനങ്ങളും ധനമന്ത്രി കെ എൻ ബാലഗോപാലന്റെ പ്രഖ്യാപനങ്ങളിലുണ്ട്.

ധനകാര്യ മന്ത്രി എന്ന നിലയിൽ അഞ്ചാമത്തെ സംസ്ഥാന ബജറ്റാണ് കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്ന് വിലയിരുത്തിയ മന്ത്രി ധനച്ചുരുക്കത്തിൻ്റെ തീക്ഷ്ണത ഗണ്യമായി കുറഞ്ഞുവെന്നും പറഞ്ഞു. സാമൂഹികക്ഷേമ പെൻഷൻ വർധിപ്പിക്കാത്ത ബജറ്റ് പക്ഷേ കുടിശ്ശിക കൊടുത്തുതീർക്കുമെന്ന് ഉറപ്പ് നൽകുന്നു. ഭൂനികുതിയും ഇലക്ട്രിക് വാഹനനികുതിയും വർധിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഭാവി മുന്നിൽകണ്ട് വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഭാവി കേരളത്തിന്റെ വികസനരേഖയായി ബജറ്റ് മാറുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

അഞ്ചാം തവണയാണ് ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെൻഷനിൽ വർധനയില്ല. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ.

നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.റീബിൽഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചു. സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അത്ര ജനപ്രിയമല്ലെന്നാണ് വിലയിരുത്തൽ. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം ഒന്നും തന്നില്ല കേന്ദ്രം ഒന്നും തന്നില്ല എന്ന് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയതും അവസാനിപ്പിച്ചതും.