'രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി, പാർട്ടിയിൽ നിന്നും പുറത്താക്കണം'; വി വി രാജേഷിനെതിരെ ബിജെപി ഓഫീസിന് മുന്നിലടക്കം പോസ്റ്ററുകൾ

ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്ന് പണം പറ്റി ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയ വി വി രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വി വി രാജേഷിന്റെ വീടിന് മുന്നിലുമാണ് പ്രവർത്തകർ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയ വി വി രാജേഷിനെ പുറത്താക്കാൻ ആവശ്യപ്പെട്ടാണ് പോസ്റ്റർ.

വി വി രാജേഷിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍. അതേസമയം തിരുവനന്തപുരത്ത് രാജിവ് ചന്ദ്രശേഖരന്റെ തോൽവിക്ക് ഉത്തരവാദി വി വി രാജേഷ് ആണെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു.

‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക. കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപിയെ തോല്‍പ്പിച്ച വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക. രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം’, എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.