ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു കെ സച്ചിദാനന്ദൻ ആശമാർക്കൊപ്പം ചേർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് കെ സച്ചിദാനന്ദൻ ആശമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചെറിയ ഒരു വർധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും കെ സച്ചിദാനന്ദൻ ചോദിച്ചു.
സർക്കാരിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയൻ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ എന്നും കെ സച്ചിദാനന്ദൻ പറഞ്ഞു. ഭരണവും സമരവും എന്നായിരുന്നു ഇം.എം എസ് മുന്നോട്ടു വച്ച മുദ്രവാക്യം. പക്ഷേ അധികാരം ആ മുദ്രവാക്യത്തെ നിശബ്ദമാക്കി. സർക്കാരിന്റേത് കോർപറേറ്റ് സിഇഒമാരുടെ സ്വരമെന്നും പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നല്ല സർക്കാർ പറയേണ്ടതെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
ചെറിയ വേതന വർധനവെങ്കിലും നൽകി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യാപരമായ നീക്കം ആകും. ആശമാരോട് അനുഭാവപൂർവ്വം പെരുമാറണമെന്ന് എൻ്റെ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്ന് സർക്കാരിനോട് കെ സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.