'പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം'; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നും പി വി അൻവർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി വി അൻവർ പറഞ്ഞു. വാർത്ത തെറ്റാണെങ്കിൽ എന്തുകൊണ്ട് അത് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേയെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ​ഗൂഢാലോചന നടത്താൻ ശേഷിയുള്ളവരുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡൽഹിയിൽ അഭിമുഖം നൽകിയത്. ബിജെപി, ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രി ഇന്റർവ്യൂ നൽകിയതെന്നും മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അന്‍വര്‍ പറഞ്ഞു.

Read more