തുണയായത് യൂസഫ് അലിയുടെ ഇടപെടൽ; സന്ധ്യയും മക്കളും സ്വന്തം വീട്ടിൽ കഴിയും, ലുലു ഗ്രൂപ്പ് കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

വായ്പാ കുടിശ്ശികയുടെ പേരിൽ, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാൻസിൽ പണമടയ്ക്കും. കുടിശ്ശിക തീർക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.

സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകൾ സുമനസ്സുകൾ നൽകുന്നുണ്ട്. വർത്തവണ്ണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഇടപെടലുണ്ടായി. പിന്നാലെ മണപ്പുറം ഗ്രൂപ്പ് ഇന്നലെ സന്ധ്യക്ക് വീടിന്റെ താക്കോൽ തിരികെ നൽകിയിരുന്നു. ലുലു ​ഗ്രൂപ്പ് മീഡിയ കോർ‍ഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്ക് കൈമാറിയത്. രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു.

ഇവരുടെ കടബാധ്യതകൾ മുഴുവൻ ഏറ്റെടുക്കുമെന്നും ലുലു ​ഗ്രൂപ്പ് അറിയിച്ചിരുന്നു. സന്ധ്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീടിനകത്തുണ്ടായ സാധനങ്ങൾ പോലും എടുക്കാൻ സാധിച്ചില്ല. വീട്ടിൽ കയറാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സന്ധ്യ. പിന്നാലെയാണ് ലുലു​ഗ്രൂപ്പ് വായ്പ് ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുക്കുകയും ചെയ്തത്.