സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു; പ്രതിഷേധിച്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി; ഫുള്‍കോര്‍ട്ട് വിളിച്ചേക്കും

ജഡ്ജിമാരുടെ വിമര്‍ശനത്തോടെ പ്രതിസന്ധിയിലായ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാര്‍ത്താസമ്മേളനം നടത്തിയ സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌ന പരിഹാരത്തിനായി ഫുള്‍കോര്‍ട്ട് വിളിച്ചേക്കും. ഇതു സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ വി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി രാവിലെ സുപ്രീംകോടതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച.

15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്കവിഷയങ്ങളും ചര്‍ച്ചചെയ്തു. ചര്‍ച്ച നാളെയും തുടരും. പ്രശ്‌നപരിഹാരം ആയില്ലെന്ന് സമ്മതിച്ച് രാവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും പ്രശ്‌നപരിഹാരം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എ.ജി രാവിലെ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്. അതേസമയം സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ഉടന്‍ തന്നെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ഇതിനിടെ മുതിര്‍ന്ന ജഡ്ജിമാരുടെ പ്രസ്താവനയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതിഷേധം അറിയിച്ച വാര്‍ത്തയും പുറത്തുവന്നു. ഇന്നലെ രാവിലെ ചായസമയത്താണ് അരുണ്‍ മിശ്ര പ്രതികരിച്ചത്. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയര്‍ ജഡ്ജിമാര്‍ കഴിവുകെട്ടവരെന്ന ധാരണപരത്തിയെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ജസ്റ്റിസ് ചെലമേശ്വറിനോടാണ് അരുണ്‍ മിശ്ര ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിക്കാതെ മൗനം പാലിച്ചു.

Read more

ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് ഇന്നു സുപ്രീം കോടതി തീരുമാനിച്ചു. കേസ് ഡയറി ഒഴികെ മുഴുവന്‍ രേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ പരാതിക്കാര്‍ക്ക് നല്‍കണം. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഹര്‍ജി പരിഗണിക്കാന്‍ ജസ്്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.