പ്രതിരോധ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കാന്‍ 114 റഫേല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ കൂടി; വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി

രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് 26 റഫേല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ വ്യോമസേനയ്ക്ക് വേണ്ടി 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായാതാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മള്‍ട്ടിറോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ ഒഴിവാക്കി ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്രഞ്ച് സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ഇടപാട് നടത്തുക. ഫ്രഞ്ച് ഉടമസ്ഥതയിലുള്ള സൈനിക വിമാനങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ദസ്സാള്‍ട്ട് ആണ് ഇന്ത്യയ്ക്കായി വിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുക.

ദസ്സാള്‍ട്ട് ഏവിയേഷന്‍ നേരത്തെ 100ല്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയാല്‍ ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനായി ഒരു ഇന്ത്യന്‍ പ്രതിരോധ കമ്പനിയുമായി സഹകരിക്കും. ഇന്ത്യയില്‍ റഫാല്‍ വിമാനം നിര്‍മിക്കാനുള്ള അസംബ്ലി ലൈന്‍ തയ്യാറാകുന്നത് വരെ ഫ്രാന്‍സില്‍ നിര്‍മ്മിച്ചവ കൈമാറും.

ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റിയന്‍ ലെകോണു ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഇരുരാജ്യങ്ങളും കരാറിലേര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യയില്‍ എപ്പോള്‍ എത്തും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ച 26 യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ്.

കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളും ലഭിക്കും. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

കാലഹരണപ്പെടുന്ന മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ക്രമേണ നിര്‍ത്തലാക്കും. പുതിയ റഫേല്‍ മറൈന്‍ ജെറ്റുകള്‍ക്ക് പറക്കുന്നതിനിടയില്‍ പരസ്പരം ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നവയാണ്. വ്യോമസേനയുടെ കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങളെ കുറിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.