കാന്‍സര്‍ രോഗിയായ പതിനാലുകാരി  യു.പിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു

ഉത്തര്‍ പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ പതിനാലു വയസുള്ള കാന്‍സര്‍ രോഗിയായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആറു മണിക്കൂറിനുള്ളില്‍ രണ്ടു തവണയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ പ്രതി വാഹനത്തില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു.

അവശയായ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയ വിരേന്ദ്ര യാദവ് (38) എന്ന യുവാവ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി. രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടി പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പോകവെയാണ് സഹായ വാഗ്ദാനവുമായി വന്നവര്‍ കൂട്ടികൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കേസില്‍ ഒരാളെ അറസ്‌റ് ചെയ്ത പോലീസ് മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. സരോജിനി നഗര്‍ സര്‍ക്കിള്‍ ഓഫീസര്‍ ലാല്‍ പ്രതാപ് സിങിന്റെ നേതൃത്വത്തില്‍ അന്വേഷണം തടത്തുന്ന പോലീസ് കൂട്ട മാനഭംഗം , കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗീക ആക്രമണം എന്നി വകുപ്പുകളില്‍ കേസ് എടുത്തിട്ടുണ്ട്.