ഡിജിറ്റൽ അറസ്റ്റ്: 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത് 1776 കോടി രൂപ; 7.4 ലക്ഷം സൈബർ തട്ടിപ്പ് പരാതികൾ

രജ്യത്ത് വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധിയാളുകളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നത്. സമീപ വർഷങ്ങളിൽ ഡിജിറ്റൽ പേയ്‌മെൻ്റ് രീതികളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെൻ്റുകൾ വളരെയധികം സൗകര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, എന്നാൽ ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ വർദ്ധനവോടെ, സാധാരണക്കാരെ, പ്രത്യേകിച്ച് ഈ പ്രവർത്തനരീതിയെക്കുറിച്ച് പൂർണ്ണമായും പരിചിതമല്ലാത്തവരെ വഞ്ചിക്കാൻ തട്ടിപ്പുകാർ നൂതനമായ രീതികൾ ഉപയോഗിക്കുന്നു എന്ന വസ്തുത വലുതാണ്.

ഇക്കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിയെടുത്തത് 120.3 കോടി രൂപയെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഡിജിറ്റൽ അറസ്റ്റുകൾ രാജ്യത്ത് വലിയ രീതിയിലാണ് വർധിക്കുന്നത്.

മ്യാൻമർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് പ്രാവർത്തികമാക്കുന്നതെന്നാണ് സൈബർ കോർഡിനേഷൻ സെന്ററിൽ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാലയളവിലെ സൈബർ തട്ടിപ്പുകളിൽ നിന്നായി ആളുകൾക്ക് മൊത്തത്തിൽ നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്.

ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലത്ത് 7.4 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2023 ൽ ആകെ ലഭിച്ചത് 15.56 ലക്ഷം കേസുകളാണ്. 2022ൽ 9.66 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ൽ ലഭിച്ച പരാതികളുടെ എണ്ണം 4.52 ലക്ഷമാണ്. നാല് രീതിയിലാണ് സൈബർ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണ് ഇവ.

ഇതിൽ ഡിജിറ്റൽ അറസ്റ്റിൽ മാത്രം രാജ്യത്തെ പൌരന്മാരിൽ നിന്ന് തട്ടിയെടുത്തിട്ടുള്ളത് 120.3 കോടി രൂപയാണ്. ട്രേഡിംഗ് തട്ടിപ്പിൽ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പിൽ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പിൽ 13.23 കോടി രൂപയുമാണ് ആളുകൾക്ക് നഷ്ടമായിട്ടുള്ളത്. വളരെ സൂക്ഷ്മമായി ഇരകളെ തെരഞ്ഞെടുക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നതെന്നാണ് സൈബർ ക്രൈം വിദഗ്ധർ വിശദമാക്കുന്നത്.