ജെല്ലിക്കെട്ടില്‍ രണ്ട് മരണം , വിജയികള്‍ക്ക് സമ്മാന പ്രഖ്യാപനവുമായി രാഷ്ട്രീയനേതാക്കള്‍

തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജെല്ലിക്കെട്ടില്‍ വീണ്ടും രണ്ട് മരണം.  ജെല്ലിക്കെട്ടിലെ  വിജയികള്‍ക്ക് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കാന്‍  മത്സരിച്ച രാഷ്ട്രീയ നേതാക്കള്‍  മരണത്തില്‍ മൌനം പാലിക്കുന്നതില്‍ ദേശീയ തലത്തില്‍ രൂക്ഷ വിമര്‍ശനം.

ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേര്‍ മധുര ജില്ലയിലെ ശിവനഗ്‌നയിലാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസം മധുരയില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ ഒരാള്‍ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.

1200 പേരാണ് കാളകളെ പിടിക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഓരോ മണിക്കൂറിലും 100 പേരെ വീതം കളത്തിലിറക്കി നിശ്ചിതദൂരം കാളയുടെ മുതുകില്‍ പിടിച്ചുതൂങ്ങി പോയാല്‍ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും പിടികൊടുക്കാതെ കടന്നുപോകുന്ന കാളകളുടെ ഉടമകളാണ് സമ്മാനാര്‍ഹരാവുക.

Read more

വിജയികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍, എല്‍ഇഡി ടിവി, സ്വര്‍ണ്ണ നാണയങ്ങള്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയാണ് സമ്മാനങ്ങളെന്ന് റെവന്യു വകുപ്പ് മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഇ പളനി സാമിയും ഉപ മുഖ്യമന്ത്രി പനീര്‍ സെല്‍വവും പുതിയ കാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടി.ടി.വി ദിനകരന്‍ സിംഗപ്പൂരിലേക്ക് സൗജന്യ വിമാന ടിക്കറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.