ചില്ലറ ക്ഷാമം പരിഹരിക്കാന്‍ 200 രൂപ നോട്ടുകളും എടിഎമ്മുകളിലേക്ക്

പുതിയ 200 രൂപ നോട്ടുകളും ഉടന്‍ എടിഎമ്മുകളില്‍ ലഭ്യമായി തുടങ്ങും. ഇരുനൂറു രൂപ നോട്ടുകളും ലഭ്യമാക്കാവുന്ന വിധത്തില്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളിലും ഇതിനാവശ്യമായ മാറ്റംവരുത്തുന്നതിന് 110 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

നോട്ടു നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോഴും കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക് ഇപ്പോഴും ക്ഷാമമാണ്. ഈ ബുദ്ധിമുട്ട് പുതിയ 200 നോട്ടിന്റെ വരവോടെ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. നിലവില്‍ 2000, 500 നോട്ടുകളാണ് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത്. ചുരുക്കം ചില എ.ടി.എമ്മുകളിലേ നൂറു രൂപ നോട്ട് കിട്ടുന്നുള്ളൂ. ആര്‍ബിഐ പുതുതായി 200 രൂപ നോട്ടിറക്കിയെങ്കിലും ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമാണ് അതു വിതരണം ചെയ്യുന്നത്.

ചില്ലറക്ഷാമം പരിഹരിക്കുന്നതിന് എടിഎമ്മുകളിലൂടെ 200 രൂപ നോട്ടു വിതരണം ചെയ്യാന്‍ ആര്‍ബിഐയില്‍നിന്നും നിര്‍ദേശം ലഭിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. 200 രൂപ നോട്ട് കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് എടിഎമ്മുകളെ സ്ജ്ജമാക്കാന്‍ 110 കോടിയോളം രൂപയാണ് ചെലവു വരുന്നത്. ഒരു എടിഎം പരിഷ്‌കരിക്കാന്‍ 5000 രൂപയോളമാണ് ചെലവ്.