ആദ്യ മിനിട്ടുകളില്‍ 196 സീറ്റുമായി എന്‍ഡിഎ മുന്നില്‍; 106 സീറ്റുകളുമായി ഇന്ത്യ സഖ്യം തൊട്ടുപിന്നില്‍; ഇവിഎമ്മുകള്‍ എണ്ണിത്തുടങ്ങി

ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മിനിട്ടുകള്‍ക്കുള്ളില്‍ 196 സീറ്റുമായി എന്‍ഡിഎ മുന്നില്‍. 543 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് 196 സീറ്റില്‍ എന്‍ഡിഎ ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ സംഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തു സീറ്റുകളിലും മുന്നേറുന്നു.

ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചിരുന്നു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. വ്യക്തമായ ലീഡ് നില പത്തു മണിയോടെ വ്യക്തമാകും. ലോക്സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്.

ലോകതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 64.2 കോടി പേര്‍ സമ്മതിദാനം വിനിയോഗിച്ചതിലൂടെ ഇന്ത്യ റെക്കോഡ് സൃഷ്ടിച്ചെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. സമ്മതിദായകരില്‍ പകുതിയോളം പേര്‍ (31.2 കോടി) വനിതകളാണെന്നതും ഈ നേട്ടത്തിനു മാറ്റുകൂട്ടുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ 1.5 കോടി പേര്‍ പോളിങ്, സുരക്ഷാഉദ്യോഗസ്ഥരായി പങ്കെടുത്തു. രാജ്യമെമ്പാടും 68,000-ല്‍ ഏറെ നിരീക്ഷണസംഘങ്ങളെ വിന്യസിച്ചിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്ന അവസരങ്ങള്‍ താരതമ്യേന കുറവാണ്. രണ്ടുവര്‍ഷത്തെ മുന്നൊരുക്കങ്ങളുടെ ഫലമായി തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ ഒഴിവാക്കാനായി.