2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി ഇന്ന്; പ്രമുഖരുടെ ഭാവി ഇന്നറിയാം

രാജ്യത്തെ പിടിച്ചുലച്ച വമ്പന്‍ അഴിമതിയായ 2ജി സ്‌പെക്ട്രം കേസില്‍ വിധി ഇന്ന്. മൂന്ന് കേസുകളിലെ വിധിയാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയ ഉന്നത രാഷ്ട്രീയനേതാക്കളുടെയും വ്യവസായികളുടെയും ഭാവി ഇന്നറിയാം.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത അഴിമതിയാണ് അനധികൃത 2 ജി സ്പെക്ട്രം അനുവദിച്ചതിലൂടെയുണ്ടായത്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്ത് രണ്ടു കേസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക.

അഞ്ചു വര്‍ഷം നീണ്ട കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. രണ്ടു കേസുകള്‍ സി.ബി.ഐയും ഒരു കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഫയല്‍ ചെയ്തത്. വഴിവിട്ട് 2 ജി സ്പെക്ട്രം അനുവദിച്ചതിലൂടെ പൊതുഖജനാവിന് നഷ്ടം ഉണ്ടായെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ടശേഷമാണ് കേസിലെ വിധി വരുന്നത്.

Read more

എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറ ഉള്‍പ്പെടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികള്‍. കേസില്‍ എ രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.