കാർഗിലിലെ ചരിത്രവിജയത്തിന് കാൽനൂറ്റാണ്ട്; രജത് ജയന്തി ദിനമായി ആഘോഷിക്കാൻ പ്രധാനമന്ത്രി ലഡാക്കിൽ

കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്. യുദ്ധവിജയത്തിൻ്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. വിജയ് ദിവസത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി ചടങ്ങുകൾ പങ്കെടുക്കും. രാവിലെ ഒമ്പതര മുതലാണ് പരിപാടി. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആർപ്പിക്കും.

പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. 25ാം വാർഷികത്തിനോട് അനുബന്ധിച്ച് നാല് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ദ്രാസിൽ സംഘടിപ്പിക്കുന്നത്. യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുൻ ലാ ടണൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

1999 മെയ് മൂന്നിനാണ് മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ഉള്ളതായി ഇന്ത്യൻ സൈന്യത്തിന് വിവരം ലഭിക്കുന്നത്. തണുപ്പ് മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍ നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്നത് ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണയാണ്. എന്നാൽ അന്ന് പാകിസ്ഥാന്‍ ആ ധാരണ തെറ്റിച്ചു. മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാർഗിൽ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം നുഴഞ്ഞുകയറി. Operation Badr എന്ന് പേരിട്ട ജനറല്‍ പർവേസ് മുഷറഫിന്‍റെ ഗൂഢപദ്ധതിയായിരുന്നു ഈ നീക്കം.

കാർഗിലിലെ ആട്ടിടയൻമാരാണ് പാക് സൈന്യം നുഴഞ്ഞുകയറിയ വിവരം സൈന്യത്തെ അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ ക്യാപ്റ്റൻ സൗരവ് കാലിയ അടക്കം അഞ്ച് ജവാന്മാർ തിരിച്ചെത്തിയില്ല. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി. മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. മെയ് 27ന് ഇന്ത്യയുടെ മിഗ് 21പാകിസ്താൻ സൈന്യം വെടിവച്ചുവീഴ്ത്തി. മിഗ് 27 പാക് സൈന്യം പിടിച്ചെടുത്തു.

ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും ഇന്ത്യ തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.

‘ഓപറേഷൻ വിജയ്’ എന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ സൈനിക ദൗത്യം നീണ്ടുനിന്നത് അൻപത് ദിവസത്തോളമാണ്. ഒടുവിൽ ഇന്ത്യൻ പ്രത്യാക്രമണത്തിന് മുന്നിൽ പാകിസ്താന് പിൻമാറേണ്ടി വന്നു. പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. ഓപ്പറേഷൻ വിജയ് വിജയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുടിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്.

വെല്ലുവിളികളെ അതിജീവിച്ച് രാജ്യം വിജയം കൈവരിച്ചത് ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ്. 545 ഇന്ത്യൻ ജവാന്മാർക്ക് അന്ന് കാർഗിലിൽ ജീവൻ നഷ്ടമായി. അവരുടെ ഓർമകൾ ഇന്നും ദ്രാസിലെ യുദ്ധസ്മാരകത്തിൽ ജ്വലിച്ചു നിൽക്കുന്നുണ്ട്. അന്ന് പാകിസ്താനിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളടക്കം ഇവിടെ കാണാം.