ആധാര്‍ ചോര്‍ച്ച ; നൂറുകോടിയിലേറെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ 'മോഷണം' പോയി

ആധാര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൂറുകോടിയിലേറെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്നും റിപ്പേര്‍ട്ട് ചെയ്ത “ദി ട്രിബ്യൂണ്‍” തന്നെയാണ് പുതിയ കണക്കുകളും പുറത്ത് വിട്ടത്.

ഓണ്‍ലൈന്‍ ഇടപാട് വഴി 500 രൂപ മാത്രം നല്‍കി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 300 രൂപ കൂടി കൊടുത്തപ്പോള്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറും ഏജന്റ് നല്‍കിയായും ട്രിബ്യൂണ്‍ വെളിപ്പെടുത്തി. ആറ് മാസക്കാലമായി ഈ അജ്ഞാത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാട്സ്ആപ്പില്‍ അജ്ഞാത ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്‌കീമിന് കീഴിലുള്ള വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് പൗരന്റെ സ്വകാര്യ അവകാശത്തിന് എതിരാണെന്ന വാദങ്ങളും സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. അതിനാല്‍ ഒരു ബില്യണിലേറെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.