ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആംആദ്മി നോട്ടയെക്കാളും താഴെ

പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം, ഗുജറാത്തിലും സ്ഥിതി ഒട്ടും മെച്ചപ്പെടുത്താതെ ആംആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 29 സീറ്റുകളിലേക്കാണ് ആംആദ്മി ഗുജറാത്തില്‍ മത്സരച്ചിത്. ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തം ലഭിച്ച വോട്ട് 29,517 ആണ്. അതേസമയം, നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും.

എഎപി ടിക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ചോട്ട ഉദയ്‌പോറില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്കുമാത്രമാണ്. 4551 വോട്ടുകളാണ് ഇവിടെ എഎപിക്ക് ലഭിച്ചത്.

അങ്കലേഷ്‌വാറിലാണ് ഏറ്റവും കുറവ് വോട്ട് നേടിയ എഎപി സ്ഥാനാര്‍ത്ഥിയുള്ളത്. 243 വോട്ടുകളാണ് ഇവിടെ എഎപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ചില മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടിനെക്കാളും കുറവാണ് ആംആദ്മി പാര്‍ട്ടി നേടിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അങ്കലേഷ്‌വാര്‍- 243, നോട്ട- 2732 ,ബോട്ടാട് – 361, നോട്ട- 1334 , മഞ്ചല്‍പൂര്‍- 282, നോട്ട – 2246 ,ചോട്ട ഉദയ്പൂര്‍ – 4551 , നോട്ട – 5870 ,ഡാസാട – 1334, നോട്ട – 3796. കട്ടര്‍ഗാമിലാണ് നോട്ടയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എഎപിക്ക് സ്വന്തമാക്കാനായത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ കടുത്ത നിരാശയിലാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം. തിരഞ്ഞെടുപ്പില്‍ എഎപി നേടിയ വോട്ടുകളുടെ എണ്ണം പാര്‍ട്ടിയെ നിരാശപ്പെടുത്തുന്നതാണ്. പ്രചാരണത്തിലുണ്ടായ കുറവും പോരായ്മയുമാണ് പരാജയത്തിനു പിന്നിലെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡല്‍ഹി ഭരണത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും എഎപി നേതാക്കള്‍ പറഞ്ഞിരുന്നു.എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കുശേഷമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ചത്.