84ാം എഐസിസി സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് തുടരുന്നു. സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. 64 വർഷത്തിന് ശേഷമാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. അതേസമയം സമ്മേളനത്തിൽ വഖഫ് നിയമമടക്കമുള്ളവയിൽ പ്രമേയം പാസാക്കും. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെയെത്താന്‍, സാമൂഹിക നീതി ഉന്നയിച്ച് സോഷ്യലിസ്റ്റുകള്‍ കവര്‍ന്നെടുത്ത പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനം ഒരുങ്ങുകയാണ്. ചൊവ്വാഴ്ച സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരടു പ്രമേയം അംഗീകരിച്ചു. ബുധനാഴ്ച സബര്‍മതി തീരത്ത് ചേരുന്ന എഐസിസി സമ്മേളനം ന്യായപഥ് (നീതിയുടെ വഴി) പ്രമേയം പാസാക്കും.
കേരളത്തില്‍ നിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാണ് ഇത്തവണത്തെ സമ്മേളനം. അതേസമയം ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു. ഡിസിസി ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടക്കും. വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, വിദേശനയം തുടങ്ങിയ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം ഇന്ന് സമ്മേളനത്തില്‍ പാസാക്കും.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ ഇന്നലെ എഐസിസിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് വിശാല പ്രവര്‍ത്തക സമിതിയില്‍ അറിയിച്ചു. 1994 മുതല്‍ അധികാരത്തില്‍നിന്നും പുറത്തുനില്‍ക്കുന്ന ഗുജറാത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പ്രമേയവും പ്രവര്‍ത്തന സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തില്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ ദേശീയത, ഭരണഘടനാ സംരക്ഷണം, സാമൂഹിക നീതി-ഇന്നലെ, ഇന്ന്, നാളെ, അധ്വാനിക്കുന്ന തൊഴിലാളികള്‍, ദേശീയ ഐക്യം, സ്ത്രീ സമത്വം, നിയമപരമായ എംഎസ്പി, പരാജയപ്പെട്ട വിദേശ നയം, സംഘടനാശാക്തീകരണം എന്നീ വിഷയങ്ങളില്‍ ഒറ്റപ്രമേയവും ഗുജറാത്തിനായി മറ്റൊരു പ്രമേയവും അവതരിപ്പിച്ചു.