തിരഞ്ഞെടുപ്പ് എടപ്പാടി നയിക്കും; അണ്ണാ ഡിഎംകെയുടെ സംഘടന പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ല; തമിഴ്‌നാട് സഖ്യം പൊതു മിനിമം പരിപാടി; പത്രസമ്മേളനത്തില്‍ ഉരിയാടാതെ പളനിസാമി

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിബന്ധനകള്‍ വെച്ച് നിര്‍ണായക നീക്കവുമായി ബിജെപി. എഐഡിഎംകെ വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിച്ചാണ് ബിജെപി വീണ്ടും തമിഴ്‌നാട്ടില്‍ കളംപിടിക്കാന്‍ നോക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എഐഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിനുള്ള പിന്നിലുള്ള വ്യവസ്ഥകളും അദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം വിജയിച്ചാല്‍ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറും. ഭരണത്തില്‍ സഖ്യകക്ഷികള്‍ക്ക് പങ്ക് നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഈ സഖ്യത്തിലൂടെ രണ്ട് കക്ഷികള്‍ക്കും ഗുണമുണ്ടാവും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ യാതൊരു ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല.

അണ്ണാ ഡി.എം.കെയുടെ സംഘടനാതലത്തിലുള്ള പ്രശ്‌നങ്ങളില്‍ ബി.ജെ.പി ഇടപെടില്ല. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി പ്രവര്‍ത്തിക്കുകയെന്നും ഷാ വ്യക്തമാക്കി.
1998 മുതല്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പലപ്പോഴായി സഖ്യം രൂപവത്കരിച്ചിരുന്നു. ഇതൊരു സ്വാഭാവിക സഖ്യമാണ്. വാര്‍ത്തസമ്മേളനത്തില്‍ എടപ്പാടി പളനിസാമി സംസാരിച്ചില്ല.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവ് ഇ. പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ദേശീയതലത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുമാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുകയെന്ന് അമിത്ഷാ പ്രസ്താവിച്ചു. ജയലളിതയുടെ കാലം മുതലുള്ളതാണ് സഖ്യം.

Read more

ബി.ജെ.പി നേതാക്കളായ കെ.അണ്ണാമലൈ, നൈനാര്‍ നാഗേന്ദ്രന്‍, അണ്ണാ ഡി.എം.കെ നേതാക്കളായ കെ.പി. മുനുസാമി, എസ്.പി. വേലുമണി എന്നിവരും സംബന്ധിച്ചു. 2023 സെപ്റ്റംബറിലാണ് ബി.ജെ.പിയുമായ സഖ്യം അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചത്.