ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അയൽരാജ്യമായ പാക്കിസ്ഥാനിലെ നേതാക്കളുമായി കോണ്ഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിൽ പാർട്ടി വിശദീകരണം നൽകണമെന്നും മോഡി ആവശ്യപ്പെട്ടു. ഗുജറാത്തിലെ പാലൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഗുരുതരവും രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതുമായ ആരോപണങ്ങൾ ഉന്നയിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. പാക്കിസ്ഥാൻ നേതാക്കളുമായി കോണ്ഗ്രസ് നേതാക്കൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് തന്നെ “തരംതാണവൻ’ എന്നു കോണ്ഗ്രസ് നേതാവ് മണിശങ്കർ അയ്യർ വിളിച്ചതെന്നും അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ പാക്കിസ്ഥാൻ മുൻ സൈനിക മേധാവി സർദാർ അർഷാദ് റഫീഖ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഡി ആരോപിക്കുന്നു.
മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന യോഗത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ, പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി, മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവർ പങ്കെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടതായും റിപ്പോർട്ടുകൾ ഉയർന്നു. ഇതിനുപിന്നാലെയാണ് മണിശങ്കർ അയ്യർ മോഡി ’തരംതാണവ’നാണെന്നു പറഞ്ഞത്. ഇത് ഗുരുതരമായ കാര്യമാണ്- മോഡി പറഞ്ഞു.
Read more
ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗുജറാത്തിലെ ജനങ്ങളും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരും മോഡിയും അപമാനിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങൾ സംശയമുയർത്തുന്നില്ലേയെന്നും മോഡി തെരഞ്ഞെടുപ്പു റാലിയിൽ ചോദിച്ചു. ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായാണ് മോഡി ആരോപണങ്ങൾ ഉന്നയിച്ചത്. ഡിസംബർ പതിനാലിനാണ് സംസ്ഥാനത്തു രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.